കുവൈറ്റില്‍ വാക്‌സിനേഷന്‍ ഫലം കണ്ടു; ഐസിയുവില്‍ വാക്‌സിനെടുത്തവര്‍ 7% മാത്രം

കുവൈറ്റില്‍-വാക്‌സിനേഷന്‍-ഫലം-കണ്ടു;-ഐസിയുവില്‍-വാക്‌സിനെടുത്തവര്‍-7%-മാത്രം

| Samayam Malayalam | Updated: 07 Jun 2021, 01:27:17 PM

കുവൈറ്റില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ 1000നു മുകളില്‍ തുടരുകയാണ്

കുവൈറ്റ് സിറ്റി: രാജ്യത്ത് ശക്തമായി തുടരുന്ന വാക്‌സിനേഷന്‍ ക്യാംപയിന്റെ ഗുണഫലം കണ്ടുതുടങ്ങിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. നിലവില്‍ കൊവിഡ് ബാധ കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളില്‍ 93 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണ്. ഇവരില്‍ ബാക്കി ഏഴു ശതമാനം മാത്രമാണ് വാക്‌സിനെടുത്തവര്‍.

​ഐസിയുവില്‍ 153 പേര്‍ മാത്രം

ഒരു മാസത്തിനിടയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് ആശുപത്രി ചികില്‍സയിലുള്ള 14,265 കൊവിഡ് രോഗികളില്‍ 153 പേര്‍ മാത്രമാണ് ഐസിയുവില്‍ കഴിയുന്നതെന്നും ഇത് വളരെ ആശ്വാസമാണെന്നും അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ 1000നു മുകളില്‍ തുടരുകയാണ്. എന്നാല്‍ രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലൂടെ ചെറിയ രീതിയില്‍ കുറവുണ്ടായെങ്കിലും ആയിരത്തിന് താഴേക്ക് വന്നിട്ടില്ല. 1342 പേര്‍ക്കാണ് ഇന്നലെ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഒരു മരണം മാത്രമേ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

​വാക്‌സിനേഷന്റെ ഗുണഫലം

അതേസമയം, ഈ കാലയളവില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ രാജ്യത്ത് ശക്തിപ്പെടുത്തിയതാണ് ഐസിയു രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. നിലവില്‍ സ്വദേശികളും പ്രവാസികളുമായ 26 ലക്ഷത്തിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇത് ഗുരുതര രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കി. വാക്‌സിന്‍ എടുത്തവര്‍ക്ക് കൊവിഡ് ബാധ ഉണ്ടാവുകയാണെങ്കില്‍ തന്നെ കാര്യമായ ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് അത് കാരണമാവില്ലെന്നാണ് കണ്ടെത്തല്‍. ഐസിയു രോഗികളുടെ എണ്ണത്തിലെ കുറവ് ഇതാണ് വ്യക്തമാക്കുന്നത്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായും മന്ത്രാലയം അറിയിച്ചു.

​രണ്ടാം ഡോസ് വൈകുന്നു

അതേസമയം, രാജ്യത്ത് വാക്‌സിന്‍ ക്ഷാമം കാരണം രണ്ടാം ഡോസ് വൈകുന്നത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ഒന്നാം ഡോസായി എടുത്ത മൂന്നു ലക്ഷത്തിലേറെ പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നത്. എന്നാല്‍ 10 ദിവസത്തിനകം വാക്‌സിന്റെ പുതിയ ബാച്ച് എത്തിച്ചേരുമെന്നും രാജ്യത്തെ 30 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രണ്ടാം ഡോസിനായി മാത്രം മാറ്റിവയ്ക്കുമെന്നും ആരോഗ്യ മന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകളുടെ പുതിയ ബാച്ചുകള്‍ ഉടന്‍ തന്നെ രാജ്യത്തെത്തും. രാജ്യത്തെ മൊത്തം വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ 75 ശതമാനവും 10 രാജ്യങ്ങളിലേക്കാണ് പോകുന്നതെന്നും ബാക്കി 25 ശതമാനം മറ്റു ലോക രാജ്യങ്ങളിലേക്കായി വിഭജിച്ച് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റില്‍ മാത്രമല്ല, ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും വാക്‌സിന്‍ ക്ഷാമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : vaccination results in kuwait only 7 percentage were vaccinated in the icu
Malayalam News from malayalam.samayam.com, TIL Network

Exit mobile version