കൊവിഡ്: ഒരു മാസത്തിനകം സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്ന് ഖത്തര്‍

കൊവിഡ്:-ഒരു-മാസത്തിനകം-സാമൂഹിക-പ്രതിരോധശേഷി-കൈവരിക്കുമെന്ന്-ഖത്തര്‍

| Samayam Malayalam | Updated: 11 Jun 2021, 10:04:26 AM

രാജ്യത്തെ 16ന് വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന ജനങ്ങളില്‍ 51 ശതമാനം പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

ദോഹ: കൊവിഡിനെതിരേ ഒരുമാസത്തിനകം സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്നു ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ലോക രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണത്തിലൂടെ സാമൂഹിക പ്രതിരധ ശേഷി (ഹേര്‍ഡ് ഇമ്മ്യൂണിറ്റി) കൈവരിക്കുന്ന ആദ്യ രാജ്യമായി ഒരു മാസത്തിനകം ഖത്തര്‍ മാറുമെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ‘ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയും അവസരങ്ങളും’ എന്ന വിഷയത്തില്‍ ദോഹ ബാങ്ക് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

​വാക്‌സിനേഷന്‍ ക്യാംപയിനില്‍ വന്‍ പുരോഗതി

സാമൂഹിക പ്രതിരോധ ശേഷി കൈവരുന്നതോടെ വിനോദ സഞ്ചാര മേഖല തുറന്നിടാന്‍ നമുക്ക് സാധിക്കും. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ എടുത്ത വിനോദ സഞ്ചാരികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഊര്‍ജിതമായ രീതിയില്‍ നടക്കുന്ന വാക്സിനേഷന്‍ ക്യാംപയിന്‍ വലിയ മാറ്റമാണ് ഇതിനകം സൃഷ്ടിച്ചത്. രാജ്യത്തെ 16ന് വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന ജനങ്ങളില്‍ 51 ശതമാനം പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ദിനം പ്രതി വാക്‌സിനേഷന്റെ വേഗത വര്‍ധിച്ചുവരികയാണ്. 12 മുതല്‍ 15 വരെയുള്ള കുട്ടികള്‍ കൂടി വാക്‌സിന്‍ എടുക്കുന്നതോടെ ഇക്കാര്യത്തില്‍ വലിയ പുരോഗതി കൈവരിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.

​രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും

രാജ്യത്ത് വാക്‌സിനേഷനിലുണ്ടായ പുരോഗതിയാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ നിയന്ത്രിക്കാനായത്. കൊവിഡ് വ്യാപനം നല്ല രീതിയില്‍ കുറച്ചുകൊണ്ടുവരാന്‍ നമുക്ക് സാധിച്ചു. മെയ് 28 മുതല്‍ രാജ്യത്തെ വ്യാപാര-വാണിജ്യ- ടൂറിസം മേഖലകള്‍ ഭാഗമായി തുറക്കാന്‍ അവസരമുണ്ടായത് വാക്‌സിനേഷന്‍ ക്യാംപയിനിലുണ്ടായ പുരോഗതിയാണ്. രണ്ടാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുകയും ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാവുകയും ചെയ്യും. ഇത് കൂടുതല്‍ വേഗത്തിലാക്കുന്നതിന് ഇനിയും വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം കുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

​കൊവിഡ് കേസുകള്‍ കുറഞ്ഞു

ആഴ്ചകളായി ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരികയാണ്. ഇന്നലെ 143 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 2,406 പേരാണ് നിലവില്‍ രോഗബാധിതരായി രാജ്യത്തുള്ളത്. ഇവില്‍ 167 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഖത്തറില്‍ പുതുതായി ഒരാള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 574 ആയി. 24 മണിക്കൂറിനിടെ പുതുതായി 178 പേര്‍ രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,16,301 ആയി. 2,19,281 കൊവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : qatar to achieve herd immunity in a month
Malayalam News from malayalam.samayam.com, TIL Network

Exit mobile version