ഇഷ്ടഭക്ഷണം എന്നതിനെക്കാള്‍ സുരക്ഷിത ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം

ഇഷ്ടഭക്ഷണം-എന്നതിനെക്കാള്‍-സുരക്ഷിത-ഭക്ഷണത്തിന്-പ്രാധാന്യം-നല്‍കണം

ഷ്ടഭക്ഷണം എന്നതിനെക്കാള്‍ സുരക്ഷിത ഭക്ഷണത്തിനാണ് ഈ കോവിഡ്കാലം മുന്‍ഗണന നല്‍കുന്നത്. അതിനു വേണ്ടി മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും കൂടുതല്‍ ശ്രമിക്കണമെന്ന് ഓര്‍മപ്പെടുത്തിയാണ് ഇത്തവണത്തെ ഭക്ഷ്യ സുരക്ഷാ ദിനം കടന്നുവരുന്നത്.

സുരക്ഷിത ഭക്ഷണം ഉറപ്പാക്കല്‍ കോവിഡിനു മുമ്പും ശേഷവും ഏറെ പ്രധാനമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊറോണ വൈറസിലൂടെയാണ് കോവിഡ് വരുന്നതെങ്കിലും സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. മികച്ച പ്രതിരോധ ശേഷിയുള്ളവര്‍ക്കു കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. കോവിഡിനു ശേഷമുള്ള കാലത്തും സുരക്ഷിത ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡ് ബാധിച്ചവര്‍ക്ക് ആഹാരത്തിനു രുചി തോന്നാത്തതിനാല്‍ കഴിക്കുന്നതു വളരെ കുറവായിരിക്കും. ഈ അവസ്ഥ മനസ്സിലാക്കി അവര്‍ക്കു നല്ല ഭക്ഷണം പരമാവധി കൊടുക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷണ വിതരണക്കാരും കോവിഡ് കാലത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതായാണ് ജില്ലയിലെ അവരുടെ ഒരുക്കങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഹോട്ടലുകളിലും മറ്റും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നില്ല. എല്ലായിടത്തും പാര്‍സല്‍ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ അതില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരമാവധി ഹോട്ടലുകളില്‍ പരിശോധന നടത്താനാണു ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വൈറ്റമിന്‍ എ: പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. മഞ്ഞയും ഓറഞ്ചും കലര്‍ന്ന പഴങ്ങളും പച്ചക്കറികളും. ഉദാ. മാമ്പഴം, പപ്പായ, കാരറ്റ് തുടങ്ങിയവ

വൈറ്റമിന്‍ സി: പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. നാരങ്ങ, ഓറഞ്ച്, മുസംബി തുടങ്ങിയവ

അയണ്‍: കോവിഡ് പ്രതിരോധത്തില്‍ ഏറെ പ്രധാനം. ശരീരത്തില്‍ ഓക്സിജന്‍ അളവ് കൂട്ടാന്‍ സഹായിക്കും. ഇലക്കറികളും മുട്ടയും മാംസവും ഏറെ കഴിക്കുക

സെലിനിയം, സിങ്ക്, കോപ്പര്‍: രോഗപ്രതിരോധ ശേഷിക്ക് അത്യുത്തമം. കശുവണ്ടിപ്പരിപ്പ്, ഇലക്കറികള്‍, മീന്‍ എന്നിവയില്‍ ധാരാളം

ചുക്ക്, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്: ഇവയെല്ലാം കോവിഡ് കാലത്ത് ഏറെ പ്രധാനം. പ്രതിരോധ ശേഷി വളരെ കൂട്ടുന്ന ഘടകങ്ങള്‍.

ചൂടാക്കല്‍ ഒഴിവാക്കുക

കോവിഡും മഴക്കാലവും ഒരുമിക്കുന്ന ഈ സമയത്ത് ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കണം. ഭക്ഷണം ഉണ്ടാക്കി ചൂടോടെ കഴിക്കാനാണ് ശ്രമിക്കേണ്ടത്. ഫ്രിഡ്ജില്‍ ദിവസങ്ങളോളം വെച്ച് ചൂടാക്കി കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. നമ്മുടെ പൂര്‍വികരിലേക്കു നോക്കുക എന്നതാണ് ഇവിടെ പ്രധാനം. ഫ്രിഡ്ജ് ഇല്ലാതെ കഴിഞ്ഞവരല്ലേ അവരെല്ലാം. കോവിഡ് കാലത്ത് ഇത്തരം ശ്രദ്ധകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

-ജിഷ ജോസഫ്, സീനിയര്‍ ഡയറ്റീഷ്യന്‍, കിന്റര്‍ ആശുപത്രി

കോവിഡ് കാലത്തെ പോഷകാഹാരം

ഭക്ഷണത്തില്‍ 55-60 ശതമാനം അന്നജവും 15-20 ശതമാനം പ്രോട്ടീനും 20-25 ശതമാനം കൊഴുപ്പുമാണ് വേണ്ടത്. കോവിഡ് കാലത്ത് പ്രതിരോധ ശേഷി ഏറെ പ്രധാനമാണ്. ഒരു ദിവസം 300-350 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴവര്‍ഗങ്ങളും കഴിക്കുമെന്ന് ഉറപ്പാക്കുക. അതുപോലെ മുട്ട, മത്സ്യം എന്നിവ കൂടുതല്‍ കഴിക്കുന്നതും പ്രോട്ടീന്‍ കൂട്ടാന്‍ സഹായിക്കും

-ഡോ. അനിത മോഹന്‍, മുന്‍ സംസ്ഥാന പോഷകാഹാര ഓഫീസര്‍

നാളെയുടെ ആരോഗ്യത്തിന്

‘ഇന്നത്തെ സുരക്ഷിത ഭക്ഷണം നാളെയുടെ ആരോഗ്യത്തിന്’ എന്നതാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ സന്ദേശം. കൊച്ചി അടക്കമുള്ള നഗരങ്ങളിലെല്ലാം ഭക്ഷ്യ സംസ്‌കാരത്തില്‍ ഹോട്ടലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ‘ചിന്തിച്ചു വാങ്ങുക, ശ്രദ്ധിച്ച് വിളമ്പുക’ എന്നതാണ് ഹയാത്തിന്റെ ഭക്ഷണ നയം. കോവിഡ് കാലത്ത് ഇത്തരം നയങ്ങള്‍ക്കു പ്രസക്തിയേറുകയാണെന്നാണ് ഞങ്ങളുടെ വിശ്വാസം

– ഷോയബ് മുഹമ്മദ്, ഫുഡ് ആന്‍ഡ് ബിവറേജസ് ഡയറക്ടര്‍, ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി

Exit mobile version