Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 1 Sep 2023, 2:06 pm
സംസ്ഥാനത്ത് ദേശീയപാതകൾ അടിമുടി മാറുന്നു. പൂർത്തിയായത് 5573 കോടിയുടെ പദ്ധതികൾ. 58,046.23 കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. വിശദാംശങ്ങൾ പരിശോധിക്കാം

ഹൈലൈറ്റ്:
- ദേശീയപാതകളുടെ മുഖം മിനുക്കി കേരളം
- പൂർത്തിയായത് 5573 കോടിയുടെ പദ്ധതികൾ
- വരാനിരിക്കുന്നത് 70,113 കോടിയുടെ പദ്ധതികൾ
ഏഴ് പ്രധാന പദ്ധതികളാണ് സംസ്ഥാനത്ത് അടുത്തിടെ പൂർത്തിയായത്. കുതിരാൻ ഉൾപ്പെട്ട വടക്കാഞ്ചേരി – തൃശൂർ ആറുവരിപ്പാത, കളമശേരി – വല്ലാർപ്പാടം റോഡ്, നീലേശ്വരം ടൗൺ റെയിൽവേ മേൽപ്പാലം, ഇടപ്പള്ളി – വൈറ്റില – അരൂർ, കാരോട് – മുക്കോല, മുക്കോല – കഴക്കൂട്ടം, കഴക്കൂട്ടം ആകാശപ്പാത എന്നിവയാണ് പൂർത്തിയായത്.
നേരത്തെ സ്ഥലമേറ്റെടുപ്പിനെത്തുടർന്ന് മുടങ്ങിക്കിടന്ന പല പദ്ധതികളുമാണ് നിലവിൽ പൂർത്തിയായത്. ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച പല പദ്ധതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിശ്ചിത വിഹിതം സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ടായിരുന്നു ഇതിൽ പല പദ്ധതികളും ആരംഭിച്ചത്. ദേശീയപാതാ വികസനത്തിൽ ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.
960 കിലോമീറ്റിൽ 70,113 കോടിയുടെ ദേശീയപാത വികസന പദ്ധതികൾ കേരളത്തിൽ വരാൻ പോകുന്നുമുണ്ട്. വിവിധ ജില്ലകളിലായി 27 റോഡുകളാണ് ഒരുങ്ങുന്നത്. ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെയാണ് ഈ റോഡുകൾ നിർമ്മിക്കുന്നത്. ഭാരത്‍മാല പദ്ധതിയിൽ 66,627.11 കോടിയുടെ 15 പാതകളാണ് നിർമ്മിക്കുന്നത്. 838.89 കിലോമീറ്ററാണ് ഈ റോഡുകളുടെ നീളം. വിവിധ തുറമുഖങ്ങളെ ഉൾപ്പെടുത്തി 3486.51 കോടിയുടെ 12 പാതകളും ഒരുങ്ങും. 121.38 കിലോമീറ്ററാണ് ഈ പാതകളുടെ നീളം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക