കൊച്ചി മെട്രോ മൂന്നാംഘട്ട അലൈൻമെന്റ് മാപ്പ്: എയർപോർട്ടിനെയും ഗിഫ്റ്റ് സിറ്റിയെയും കണക്ട് ചെയ്യും പുതിയ പാത

കൊച്ചി-മെട്രോ-മൂന്നാംഘട്ട-അലൈൻമെന്റ്-മാപ്പ്:-എയർപോർട്ടിനെയും-ഗിഫ്റ്റ്-സിറ്റിയെയും-കണക്ട്-ചെയ്യും-പുതിയ-പാത
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് ടെൻഡർ വിളിച്ചിരിക്കുകയാണ്. 20 മാസംകൊണ്ട് കാക്കനാട്–ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കാൻ കഴിയുന്ന വിധത്തിലാണ് നീക്കങ്ങൾ. ഈ പദ്ധതി നീങ്ങുന്നതിനിടയിൽ മെട്രോയുടെ മൂന്നാംഘട്ടത്തിനു വേണ്ടിയുള്ള അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ ഈ ഫേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത് ഒരു അലൈൻമെന്റ് മാപ്പ് ആണ്. ഡൽഹിയിലെ ജിയോസ്മാർട്ട് ഇൻഫ്രാ സമ്മിറ്റിൽ അവതരിപ്പിക്കപ്പെട്ടതാണ് ഈ മാപ്പ്.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രൊജക്ട് ഡയറക്ടറായ ഡോ. എം. പി. രാംനവാസ് ജിയോസ്മാർട്ട് ഇൻഫ്രാ സമ്മിറ്റിൽ നടത്തിയ ഒരു അവതരണത്തിലാണ് മാപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ജിയോസ്പേഷ്യൽ വേൾഡിന്റെ ലിങ്ക്ഡിൻ പേജിൽ ലഭ്യമാണ്.

ആലുവയിൽ നിന്ന് അങ്കമാലി വരെ നീളുന്നതാണ് മൂന്നാംഘട്ട മെട്രോയുടെ പദ്ധതി. അങ്കമാലിയിലെത്തുന്നതോടെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയുമായി കണക്ടഡാകുമെന്നതാണ് പ്രത്യേകത. ചെന്നൈ-ബെംഗളൂരു-കൊച്ചി ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന വ്യവസായ മേഖലകളിലൊന്നാണ് ഗിഫ്റ്റ് സിറ്റി. ബെംഗളൂരുവിലും സേലത്തും പാലക്കാടും കൊച്ചിയിലുമായി നിർമ്മിക്കുന്ന വ്യവസായ മേഖലകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന വിശാലമായ പാതകളുമാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഈ വ്യവസായ മേഖലകളെ ‘നോഡ്’ എന്ന് വിളിക്കുന്നു. ബെംഗളൂരു-കൊച്ചി ഇൻഡസ്ട്രിയൽ കോറിഡോറിന്റെ കൊച്ചി നോഡുമായി നഗരത്തിന്റെ ഇതര ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഗതാഗതമാർഗ്ഗമായി മെട്രോ മാറും ഭാവിയിൽ.

അലൈൻമെന്റ് മാപ്പിൽ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം മെട്രോ റൂട്ട് പോകുന്നത് നിലവിലുള്ള പാതയ്ക്ക് നടുവിലൂടെ തന്നെയാണ്. അത്താണിയിൽ നിന്ന് എയർപോർട്ടിലേക്ക് ഒരു ലിങ്ക് ചേർത്തിരിക്കുന്നതും കാണാം. രണ്ട് സാധ്യതകളാണ് ആലുവ-അങ്കമാലി റൂട്ടിൽ എയർപോർട്ടുമായി കണക്ട് ചെയ്യാനുള്ളത്. ഒന്ന് നേരിട്ട് എയർപോർട്ടിനെ കണക്ട് ചെയ്ത് അങ്കമാലിയിലേക്ക് നീളുന്ന പാത. മറ്റൊന്ന്, ഈ മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ റോഡിലൂടെ പ്രധാന മെട്രോ പാത നീങ്ങുകയും, അത്താണിയിൽ നിന്ന് എയർപോർട്ടിലേക്ക് ഒരു പ്രത്യേകപാത നിർമ്മിക്കുകയും ചെയ്യുകയെന്നത്.

എയർപോർട്ടിനരികിലൂടെ പാതയുടെ അലൈൻമെന്റ് മാറ്റുമ്പോൾ അത് മറ്റ് യാത്രക്കാരെ എത്രത്തോളം ആകർഷിക്കുമെന്നത് പ്രശ്നമാണ്. റോഡുമാർഗ്ഗമുള്ള അലൈൻമെന്റിൽ ലഭിക്കാവുന്ന വലിയൊരുവിഭാഗം യാത്രക്കാരെ നഷ്ടപ്പെടുത്തേണ്ടതായിവരും. അതിനാനുപാതികമായ എണ്ണം യാത്രക്കാരെ നൽകാൻ എയർപോർട്ടിന് സാധിക്കുമോയെന്നതാണ് ചോദ്യം.

അത്താണിയിൽ നിന്ന് എയർപോർട്ടിലേക്കും, അവിടെനിന്ന് നായത്തോട് വഴി അങ്കമാലിയിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിൽ മെട്രോ പാത പണിയുകയെന്നതാണ് മറ്റൊരു മാർഗ്ഗം. അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്കുള്ള കണക്ടിവിറ്റി ഇവിടെ മിസ്സാകുമെന്ന പ്രശ്നവുമുണ്ട്. എയർപോർട്ട് പിന്നിട്ടാൽ പിന്നീട് പൂർണ്ണമായും ഭൂമി ഏറ്റെടുക്കേണ്ട പ്രോജക്ടായിരിക്കും ഇത്. വലിയ ചെലവ് കൊച്ചി മെട്രോയ്ക്ക് വരും. മറ്റൊരു സാധ്യതയുള്ളത് ആലുവയിൽ നിന്നുള്ള റെയിൽപ്പാതയോട് സമാന്തരമായി മെട്രോ പാത നിർമ്മിക്കുകയെന്നതാണ്. ഇതിന് റെയിൽവേ ഭൂമി ലഭ്യമാകണം. നിലവിലെ മുഖ്യധാരാ ജീവിതത്തിൽ നിന്നകന്ന ഒന്നാകുമോ ഈ വഴി എന്നും ഭയക്കണം.

അത്താണിയിൽ നിന്ന് എയർപോർട്ടിലേക്കുള്ള സ്ട്രെച്ചിന്റെ നിർമ്മാണത്തിൽ സിയാൽ പങ്കാളിയാകുമോയെന്നതാണ് ഉയരുന്ന പ്രധാന പ്രശ്നം. നിലവിലുള്ള റോഡ് സിയാലിന്റേതാണ്. ഇതിലൂടെ പ്രത്യേക എയർപോർട്ട് കണക്ടിവിറ്റി കൊണ്ടുവരുന്നത് സിയാലിന് ഗുണകരം തന്നെയാണ്. എന്നാൽ അവർ ഈ പദ്ധതിയിൽ നിക്ഷേപം നടത്താനുള്ള സാധ്യത എത്രത്തോളമെന്ന് വ്യക്തമല്ല. വരാനിരിക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ സാധ്യകളെക്കൂടി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് സിയാലിന് ബോധ്യപ്പെടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

സിയാൽ ഈ പദ്ധതിയോടെ സഹകരിക്കുന്നില്ലെങ്കിൽ അത്താണിയിൽ നിന്ന് ഫീഡർ ബസ് സർവ്വീസ് നടത്തുക എന്ന ആലോചനയിലേക്ക് കൊച്ചി മെട്രോ മാറിയേക്കാനും മതി. പദ്ധതിയോട് സഹകരിക്കുകയാണെങ്കിൽ പാരിസ് മെട്രോ മാതൃക പിൻപറ്റിയുള്ള മികച്ചൊരു സംവിധാനം നമുക്ക് കാണാനാകും.

പാരിസ് മാതൃക?

പാരിസ് മെട്രോയുടെ മാതൃക വിമാനയാത്രക്കാർക്ക് ഏറെ ഗുണകരമാകും. മെട്രോ സ്റ്റേഷനിൽ വെച്ചുതന്നെ ലഗ്ഗേജുകൾ ചെക്ക് ഇൻ ചെയ്യാൻ പാരിസ് മെട്രോയില്‍ സൗകര്യമുണ്ട്. ഇത് യാത്രക്കാർക്ക് ഏറെ ചെലവ് കുറഞ്ഞുകിട്ടുന്ന ഏർപ്പാടാണ്. കാബിന് 1200 രൂപ കൊടുക്കുന്നിടത്ത്, മെട്രോയിൽ 60 രൂപ ചെലവിട്ടാൽ കാര്യം നടന്നുകിട്ടും. മാത്രവുമല്ല, നേരിട്ട് വിമാനം കേറാൻ ലോബിയിലേക്ക് പോകുകയും ചെയ്യാം. പാരിസ്, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ ഈ സൗകര്യമുണ്ട്.

മൂന്നാംഘട്ടത്തിന്റെ സാധ്യതകളെപ്പറ്റി പഠിക്കാൻ അർബൻ മാസ് ട്രാൻസിറ്റ് കമ്പനിയെ (Urban Mass Transit Company Limited) ഏൽപ്പിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. 2014ലാണ് ആദ്യ പഠനം നടന്നത്. അത് മതിയാകില്ല നിലവിൽ. സിയാലിനെ പദ്ധതിയിൽ സഹകരിപ്പിക്കാനുള്ള താൽപ്പര്യം നേരത്തേ തന്നെ കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു.

Exit mobile version