ജാതിയുടെയും മതത്തിൻ്റെയും പേരിൽ അസമത്വവും, അനീതിയും വളർത്തുന്ന സനാതന ധർമം സാമൂഹ്യ നീതിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇതിനെ കൊതുകിനെയും ഡെങ്കി പനിയെയും കൊവിഡിനെയും പോലെ ഉന്മൂലനം ചെയ്യണമെന്നും തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിൻ്റെ സമ്മേളനത്തിൽ ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചതിനെ തുടർന്ന് ബിജെപി നേതാക്കൾക്ക് ഹാലിളക്കം തുടങ്ങിയിരിക്കുന്നു.
ഉദയനിധി പറഞ്ഞത് ഹൈന്ദവ ധർമ്മത്തിന് നിരക്കുന്ന കാര്യമല്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഏറ്റവുമൊടുവിൽ ഉദയനിധിയുടെ തലയെടുക്കുമെന്ന അയോധ്യയിലെ സനാതന ധർമ്മ സന്ന്യാസി ഭീഷണി മുഴക്കിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ സനാതനികൾ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവർത്തിച്ചത്. ജനങ്ങളിൽ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിർത്തിയ സവർണധിപത്യ സംസ്കാരത്തെയാണ് ആർഎസ്എസും പ്രതിനിധാനം ചെയ്യുന്നതെന്ന് പി ജയരാജൻ പറഞ്ഞു.
അതിനാൽ ബിജെപി നേതാക്കളുടെ പ്രതിഷേധത്തിൽ യാതൊരു അതിശയവുമില്ല.1923ലെ കാക്കിനാഡ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ച് ആയിത്തോച്ചടന പ്രമേയം അംഗീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഉടനീളം വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും
അയിത്തജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുവാനും, സർവോപരി മനുഷ്യർ എന്നനിലയിലുള്ള തുല്യ പരിഗണനയ്ക്ക് വേണ്ടിയും നിരവധി സമരങ്ങൾ നടന്ന നാടാണ് ഇത്. മിശ്രഭോജനം, ഹരിജൻ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം വേണ്ടി സനാതനികളുടെ എതിർപ്പിനെ മറികടന്ന് ഒട്ടേറെ പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.
ഇവിടെയാണ് സനതനികളെ തോൽപ്പിച്ച് കൊണ്ട് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് സാമൂഹ്യ സമത്വത്തിലേക്ക് മുന്നേറിയത്. സനാതനികൾ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്. പലരെയും സനാതനികൾ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ സനാതനികൾ നടത്തിയ ശ്രമത്തിൽ നിന്നും അത്ഭുതകരമായാണ് അദേഹം രക്ഷപെട്ടത്. മഹാരാഷ്ട്രയിലെ പൂനയിൽ മുനിസിപ്പാലിറ്റിയുടെ മംഗളപത്രം സ്വീകരിക്കാനെത്തിയ ഗാന്ധിജിയെ അയിത്തോച്ചാടന പ്രക്ഷോഭത്തിൽ പ്രകോപിതരായ സനാതനധർമ വാദികളാണ് ബോംബെറിഞ്ഞതെന്ന് പി ജയരാജൻ പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ച് ‘ മാതൃഭൂമി ‘ പത്രം വാർത്ത നൽകിയത് ഇങ്ങനെയാണ് ‘മഹാത്മജിയുടെ കാറിൽ ബോംബ് എറിഞ്ഞു ‘ [1934 ജൂൺ 27 മാതൃഭൂമി , പേജ് 5] അക്രമത്തെ കുറിച്ച് ഗാന്ധിജി നടത്തിയ പ്രസ്താവന ഇങ്ങനെ ‘ഇന്ന് വൈകുന്നേരം നടത്തിയമാതിരി ബുദ്ധി ശൂന്യമായ കൃത്യങ്ങളെ ബുദ്ധിയുള്ള ഒരൊറ്റ സനാതനിയെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. എങ്കിലും സനാതനി സുഹൃത്തുക്കൾ തങ്ങളുടെ പ്രസംഗങ്ങളിലും, ലേഖനങ്ങളിലും ഉപയോഗിക്കുന്ന ഭാഷ കുറേ ശാന്തമാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ട് കൊള്ളുന്നു.
സനാതന ധർമ്മവാദികൾ അഹിംസയുടെ വക്താക്കളാണെന്ന വാദം ഉന്നയിക്കുമ്പോൾ ഗാന്ധി വധശ്രമം മാത്രമല്ല കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തിയ ഗുരുവായൂർ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ അവസരത്തിൽ സമരസേനാനി സ:പി. കൃഷ്ണപ്പിള്ളയെ ആക്രമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ സനാതനധർമ്മം ഉൾക്കൊള്ളേണ്ട മൂല്യത്തെക്കുറിച്ച് വാഗ്ഭടാനന്ദ ഗുരുദേവൻ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. “കാലം, ദേശം, വർഗ്ഗീയ വ്യത്യാസം എന്നിവയാൽ തടയപ്പെടാതെ എന്നും എവിടെയും ആർക്കും അനുഷ്ഠയങ്ങളാണ് സനാതനധർമ്മങ്ങൾ എന്ന് പി ജയരാജൻ പറഞ്ഞു.
അവ ഏതാൻ ചില വഗ്ഗക്കാരുടെയോ രാജ്യക്കാരുടെയോ പൈതൃക സ്വത്തുക്കളല്ല, മനുഷ്യസമുദായത്തിന്ന് പൊതുവിൽ അവകാശ പ്പെട്ടവയാകുന്നു. അവയിൽ ഉൾപ്പെടുന്ന സത്യം, സമത്വം, സഹോദരത്വം മുതലായ ധർമ്മങ്ങളെ പ്രായോഗികങ്ങളാക്കിത്തിക്കുമ്പോഴത്രെ ശാന്തിസന്തോഷ സ്വാതന്ത്ര്യാദികൾ ഇവിടെ യഥായഥം വിളയാടുക.സനാതനധമ്മങ്ങളുടെ നാമത്തിലെങ്കിലും ബഹുമാനമുള്ളവരുണ്ടെങ്കിൽ അവർ ജാതിമതഭേദങ്ങളെ മറന്നു സകലരേയും സഹോദരബുദ്ധ്യാ വീക്ഷിക്കുകയും അടുപ്പിക്കുകയും ആദരിക്കുകയും ചെയ്യും.
ആട്ടുവാനും അകറ്റുവാനും ശ്രമിക്കുന്നവർ സനാതനധമ്മങ്ങളുടെ ഭയങ്കര വൈരികളാ കുന്നു.” (വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ, പേജ് -828). ഇന്ത്യയിലെ (ഭാരതം) മതന്യുന പക്ഷങ്ങളെയും ദളിതരെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നതെന്ന് പി ജയരാജൻ വ്യക്തമാക്കി.
രാജ്യത്തിന്റെയും കോൺഗ്രസ്സിന്റെയും ചരിത്രം പോലും വിസ്മരിച്ചുകൊണ്ട് ചില കോൺഗ്രസ്സ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരം. യഥാർത്ഥ ധാർമ്മിക മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് പി ജയരാജൻ ചോദിച്ചു.
Read Latest Kerala News and Malayalam News