എല്ലാം കേട്ടറിയാം, ക്യു ആർ കോഡ് ഉപയോഗിച്ച് ശബ്ദ വിവരണങ്ങളും; ഭിന്നശേഷിക്കാർക്ക് കൈപ്പുസ്തകവുമായി സർക്കാർ
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 7 Sep 2023, 12:59 pm
സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കുമായി കൈപ്പുസ്തകം പുറത്തിറക്കി സർക്കാർ. വിശദമായ അറിവുകൾ നൽകാനാണ് പുസ്തകമെന്ന് മന്ത്രി എം ബി രാജേഷ്

ഹൈലൈറ്റ്:
- ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കുമായി കൈപ്പുസ്തകം പുറത്തിറക്കി സർക്കാർ.
- വിശദമായ അറിവുകൾ നൽകാനാണ് പുസ്തകമെന്ന് മന്ത്രി.
- ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഗ്രാമസഭ, പഞ്ചായത്ത് രാജ് നിയമം, പൗരാവകാശ രേഖ, സിവിൽ രജിസ്ട്രേഷൻ തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ഭിന്നശേഷിക്കാർക്ക് പുസ്തകം കൃത്യമായ ധാരണ നൽകുന്നു. പുസ്തകത്തിൽ ഏഴുതരം ഭിന്നശേഷി സൗഹൃദ മാർഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Glass Bridge in Thiruvananthapuram: വിനോദസഞ്ചാര വകുപ്പിന്റെ ആദ്യ കണ്ണാടിപ്പാലം തിരുവനന്തപുരത്ത് ഒരുങ്ങി
കാഴ്ചയില്ലാത്ത വ്യക്തികൾക്കായി ബ്രെയിലി ലിപിയും, കാഴ്ച പരിമിതർക്കായി വലിയ അക്ഷരങ്ങളും, സംസാര വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടി ആംഗ്യഭാഷയും അതോടൊപ്പം അടിക്കുറിപ്പുകളും, സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി ക്യു ആർ കോഡ് ഉപയോഗിച്ച് കേൾക്കാവുന്ന ശബ്ദ വിവരണങ്ങളും, മൊബൈലിലോ കമ്പ്യൂട്ടറിലോ ടോക്ക് ബാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് കേൾക്കാവുന്ന ഇ പ്രിന്റും ഉൾക്കൊള്ളിച്ചതാണ് പുസ്തകമെന്ന് മന്ത്രി അറിയിച്ചു.
ഭിന്നശേഷി സൗഹൃദ അച്ചടി പ്രസിദ്ധീകരണം എന്ന ആശയം രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്. പുസ്തകം തയ്യാറാക്കിയ കിലയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഭിന്നശേഷിക്കാർക്ക് കാര്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ ഇത്തരം ഇടപെടലുകൾ സഹായകരമാവും. എല്ലാവരെയും ചേർത്തുനിർത്തി നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വരുന്ന ഭിന്നശേഷിയുള്ള വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പുസ്തകം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.
ഉദ്യോഗസ്ഥരിൽ ഒരാളായ വിദ്യ മോൾ പുസ്തകം ചടങ്ങിൽ വായിച്ചു. സൈൻ ലാംഗ്വേജ് ഇൻറർപ്രട്ടർ പി എസ് വിനയചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ എന്നിവരും പങ്കെടുത്തു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക