മുളകിന് എരിവുള്ളതുപോലെ ഞാന്‍ പാകം ചെയ്യുന്ന എന്തിനും അതിന്റേതായ ഒരു സ്വാദുണ്ടാവുമെന്ന് മാത്രം

മുളകിന്-എരിവുള്ളതുപോലെ-ഞാന്‍-പാകം-ചെയ്യുന്ന-എന്തിനും-അതിന്റേതായ-ഒരു-സ്വാദുണ്ടാവുമെന്ന്-മാത്രം

ക്ഷണം പാകം ചെയ്യുക എന്നത് ഒരു കല തന്നെയാണ്. എല്ലാ കൂട്ടുകളും കൃത്യമായി ചേര്‍ന്ന് നാവില്‍ രുചിയായി മനസ്സിനെ സന്തോഷിപ്പിക്കുന്ന വയറുനിറയ്ക്കുന്ന അനുഭവം. എന്നാല്‍ ഭക്ഷണം ഉണ്ടാക്കാന്‍ അത്ര ഇഷ്ടമില്ലാത്തവരുണ്ട്, താല്‍പര്യമുണ്ടായിട്ടും പാചകം ശരിയാവാത്തവരും ഉണ്ട്. അത്തരത്തില്‍ ഭക്ഷണമുണ്ടാക്കല്‍ എന്ന കലയിലെ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരനും സംവിധായകനും നടനുമെല്ലാമായ രഘുനാഥ് പലേരി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. 

രുചിയുടെ അദൃശ്യ പ്രതലത്തില്‍  സ്വാദെന്ന മൊണാലിസ ചിത്രം വരക്കുന്ന കൈപ്പുണ്യ മികവാണ് പാചകം. എന്തൊരു സ്വാദെന്ന്.., രുചിച്ചവര്‍ പറയുമ്പോള്‍, തിളങ്ങുന്ന മുഖത്ത് തെളിയുന്ന ഭാവം ഒരാള്‍ക്കും അഭിനയിച്ചു കാണിക്കാന്‍ കഴിയില്ല. അത് അനുഭവിച്ചുതന്നെ തെളിയണം. സ്വാദിന്റെ മികവാര്‍ന്ന ഭാവം പ്രതിഫലിക്കുക കുഞ്ഞുങ്ങളുടെ മുഖത്താണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പവിത്രവും ശുദ്ധവും നിര്‍മ്മലവുമായ സ്വാദ് കിട്ടിയോ, പിന്നെ കുഞ്ഞുങ്ങള്‍ അത് കോരിയെടുത്ത വിരലിനോ സ്പൂണിനോ പിറകെയായിരിക്കും. വീണ്ടും രുചിക്കാതെ വിട്ടുകൊടുക്കില്ല അവര്‍.

പാചക കാര്യത്തില്‍  നിസ്സഹായനാണ് ഞാന്‍. തനിച്ചാകുമ്പോള്‍ മുന്നിലെ അടുപ്പില്‍ പാകമാവുന്ന ഭക്ഷണം  എന്റെ വിശപ്പിനായി ഭക്ഷണത്തിന് തോന്നുന്ന രീതിയില്‍ പാകപ്പെടുന്നതല്ലാതെ എന്റെ കരവിരുതൊന്നും ഭക്ഷണത്തില്‍ പ്രകാശിക്കാറില്ല.  മുളകിന് സ്വാഭാവികമായ എരുവ് ഉള്ളതുപോലെ ഞാന്‍ പാകം ചെയ്യുന്ന എന്തിനും അതിന്റെതായ ഒരു സ്വാദുണ്ടാവുംന്ന് മാത്രം. അതെന്ത് സ്വാദായിരിക്കും എന്ന് കഴിച്ചു നോക്കുമ്പോഴേ പ്രശ്‌നമാവൂ.  മക്കള്‍ക്കും അവരുടെ അമ്മക്കും, എന്റെ അച്ഛനും അമ്മക്കും ചങ്ങാതിമാര്‍ക്കും ഞാന്‍ ഭക്ഷണം പാകം ചെയ്തു കൊടുത്തിട്ടുണ്ട്. അവര്‍ കഴിച്ചിട്ടും ഉണ്ട്. ഇനി ഉണ്ടാക്കണ്ട എന്നു പറഞ്ഞിട്ടും ഉണ്ട്. ഞാന്‍ ചിരിക്കും. വിരല്‍ പൊള്ളിയതും കണ്ണ് നിറഞ്ഞതും എനിക്കു മാത്രമുള്ള സ്വാദായ് മാറി നില്‍ക്കും.

ഒരിക്കല്‍ ഒരു മനോഹര അനുഭവമുണ്ടായി.
മകള്‍  ഒന്നാം ക്ലാസില്‍ ഓടിക്കളിക്കുന്ന കാലം. അമ്മയായ സ്മിതയ്ക്ക് തീരെ വയ്യ. അടുക്കളയും അവളും മോളും എന്റെ പരിലാളനയില്‍.അമ്മയുടെ വേദന കണ്ട് മോള് സങ്കടത്തോടെ എന്നോട് രഹസ്യമായി  ചോദിച്ചു.
‘അഛാ അമ്മ മരിച്ചു പോവ്വോ..?’
എനിക്ക് സങ്കടം വന്നു. മോള്‍ക്കെന്തെങ്കിലും പേടിയുണ്ടോ. ഞാനവളെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. 
‘ഇല്ല മോളേ. അമ്മ മരിച്ചൊന്നും പോവില്ല. അമ്മക്ക് മരിക്കാന്‍ തീരെ ഇഷ്ടംല്ല്യ. ഇഷ്ടംല്ല്യാത്തത് അമ്മ ചെയ്യില്ല.’
മോള് കാര്യമായി ചോദിച്ചു.
‘അമ്മ മരിച്ചാ എനിക്കാരാ ഭക്ഷണംണ്ടാക്കി തര്യാ..?’
എനിക്ക് സമാധാനായി. ഭക്ഷണമാണ് മോളുടെ പ്രശ്‌നം.
‘ അയ്യോ. മോള്‍ക്ക് ഭക്ഷണം അഛനുണ്ടാക്കി തരൂലേ.’
യാതൊരു മടിയുമില്ലാതെ അവള്‍ തുറന്നു പറഞ്ഞു.
‘അഛനുണ്ടാക്കുന്ന ഭക്ഷണം എനിക്കിഷ്ടല്ല.’ 
എന്നിലെ നളന്‍ അന്ന് ബോധംകെട്ടതാണ്. ഇതുവരെ ഉണര്‍ന്നിട്ടില്ല.  ഏറ്റവും സ്വാദുള്ള ഭക്ഷണമേതാണ്..?
 അത് അഹങ്കാരമേതുമില്ലാതെ നിര്‍മ്മമം രുചിക്കുന്ന ഏതോ നാവിന്നറ്റത്ത് എവിടെയോ ഉണ്ട്. 

*ചിത്രത്തില്‍ ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ സംവിധായകനും, നേരാം വണ്ണം ചട്ടകംപോലും പിടിക്കാനറിയാത്തൊരു ചങ്ങാതിയും. കലത്തില്‍ ഷാനവാസ് ഭക്ത്യാദരപൂര്‍വ്വം സമര്‍പ്പിച്ച എന്തൊക്കെയോ വേവുന്നുണ്ട്. അരികില്‍  ഈര്‍ന്നെടുത്ത തേക്കിന്‍ കഴ വണ്ണത്തിലുള്ള അയക്കുറ പൊരിയുന്നുണ്ട്. ഒടുക്കം വിളമ്പുക ഫിഷ് ബിരിയാണെന്നാണ് ഷാനവാസ് പറഞ്ഞത്. ഏറ്റവും സ്വാദുള്ള അടുക്കളയിലാണ് പാചകം നടക്കുന്നത്. അതുകൊണ്ടൊരു ആത്മധൈര്യം എനിക്കുണ്ട്. 
സ്വാദുണ്ടാവും. മോശാവില്ല.

Content Highlights: Writer and Director Raghunath Paleri share about his cooking experience in Facebook

Exit mobile version